കൊച്ചി: മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 27 പേർക്ക് പരിക്ക്. നാല് പേരുടെ തലയ്ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാറിൽനിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികളുടെ ബസാണ് അപകടത്തകിൽപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ നാലോടെ മൂവാറ്റുപുഴ 130 ജംഗ്ഷനിൽവച്ചാണ് അപകടം.
പച്ചക്കറിയുമായി വന്ന നാഷണൽ പെർമിറ്റ് ലോറി ബസിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടൂറിസ്റ്റ് ബസ് റോഡിലേക്ക് മറിഞ്ഞു. അപകടസമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.
ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ പുറത്തെടുത്തെടുത്തത്. അപകടത്തെത്തുടർന്ന് എംസി റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പിന്നീട്
ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിന് വശത്തേക്ക് മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.